വാഴക്കുളം കൃഷിഭവൻ മന്ദിരം ഉദ്ഘാടനം ചെയ്തു
- വാഴക്കുളം; കൃഷിഭവൻ സ്മാർട്ട് ആവുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കർഷകർക്ക് ലഭിക്കുന്ന സേവനങ്ങൾ സ്മാർട്ട് ആവുക എന്നതാണ് എന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വാഴക്കുളം ഗ്രാമപഞ്ചായത്തിൽ പുതിയതായി നിർമ്മിച്ച കൃഷിഭവൻ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സ്മാർട്ട് ആകാൻ ഒരുങ്ങുന്ന 14 കൃഷിഭവനുകളിൽ ഒന്ന് കുന്നത്തുനാട് മണ്ഡലത്തിൽ ആണെന്നും അദ്ദേഹം അറിയിച്ചു. കൃഷിയും കൃഷി രീതികളും മാറുന്നതിനനുസരിച്ച് കൃഷിഭവനും ആധുനികവൽക്കരിക്കപ്പെടണം. കൃഷിയുടെ ആനുകൂല്യം പറ്റാത്തവർ ആരുമില്ല. അതിനാൽ കർഷകർ കയറിച്ചെല്ലുന്ന ഓഫീസുകൾ അവർക്ക് വേണ്ട പരിഗണന ലഭിക്കുന്ന ഇടമാകണം. കൃഷി ഉദ്യോഗസ്ഥർക്ക് കൃഷിഭവൻ ഒരിടത്താവളം മാത്രമാണെന്നും ഉദ്യോഗസ്ഥർ കൂടുതൽ സമയം കൃഷിയിടങ്ങളിൽ ചെലവഴിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കാർഷിക മേഖല 4.65 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. അഖിലേന്ത്യ ശരാശരിയെക്കാളും ഉയർന്ന വളർച്ചയാണ് ഇത്. കർഷക കുടുംബങ്ങളുടെ വരുമാനത്തിലും 60 ശതമാനത്തോളം വളർച്ചയുണ്ടായി. 23,500 ഓളം കൃഷി കൂട്ടങ്ങൾ രൂപീകരിച്ചു. ഒരു ലക്ഷം കർഷകരെ മാസം ഒരു ലക്ഷം രൂപ വരുമാനമുള്ളവരാക്കി മാറ്റുക എന്നതാണ് കൃഷി വകുപ്പിൻ്റെ ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു. വാഴക്കുളം ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കൃഷിഭവനിൽ കർഷകരുടെ യോഗങ്ങളും പരിശീലനങ്ങളും നടത്തുന്നതിനുള്ള ഹാളും, വിത്തുകളും തൈകളും സൂക്ഷിക്കുന്നതിനുള്ള സ്റ്റോറേജ് മുറിയും സജ്ജീകരിച്ചിട്ടുണ്ട്. ചടങ്ങിൽ അഡ്വ. പി വി ശ്രീനിജിൻ എം.എൽ.എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗോപാൽ ഡിയോ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. എം. അൻവർ അലി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷജീന ഹൈദ്രോസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാജിത നൗഷാദ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വിനീത ഷിജു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. എം. അബ്ദുൽ അസീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീർ തുകലിൽ എന്നിവർ പങ്കെടുത്തു.
- Advertisement -