തിരുവാണിയൂർ: “എല്ലാ മേഖലയിലും സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവന്ന് നൂതനമായ പദ്ധതികളിലൂടെ എല്ലാ വാർഡുകളിലും വികസനമെത്തിക്കുക എന്നതായിരുന്നു ഇത്തവണ ഞങ്ങൾ കണ്ട സ്വപ്നം. ആ സ്വപ്നത്തോട് നൂറുശതമാനവും നീതിപുലർത്താൻ സാധിച്ചു എന്നതിൽ നിറഞ്ഞ സന്തോഷവും ഉണ്ട്”- പറഞ്ഞത് മറ്റാരുമല്ല തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. ആർ. പ്രകാശ്.
- സ്വാന്തനമായ പദ്ധതികൾ
അടിസ്ഥാന മേഖലയിൽ ഉള്ള പ്രശ്നനങ്ങൾ പരിഹരിച്ച് കൂടുതൽ ആളുകളിലേക്ക് സഹായമെത്തിക്കുകയായിരുന്നു ആദ്യത്തെ കടമ്പ. അതുകൊണ്ടുതന്നെ ആരോഗ്യം, ശുചിത്വം, ശിശുക്ഷേമം, വയോജന ക്ഷേമം തുടങ്ങിയവയിൽ കൂടുതൽ ഊന്നൽ കൊടുത്തിരുന്നു. അതിൽ എടുത്തുപറയേണ്ടതായിരുന്നു തിരുവാണിയൂർ സാമൂഹ്യാരോഗ്യ കേന്ദ്രം 2020-ൽ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. 25 ലക്ഷത്തിലധികം രൂപ ഉപയോഗിച്ചുനടത്തിയ വിവിധ വികസന പ്രവർത്തനങ്ങൾക്കുപുറമെ ഒരു കോടി ചെലവഴിച്ച് നിർമിച്ച പുതിയ ഒ. പി മന്ദിരവും ഒരു നല്ല തുടക്കം തന്നെയായിരുന്നു. തിരുവാണിയൂർ, മോനപ്പിള്ളി, മറ്റക്കുഴി, വെണ്ണിക്കുളം എന്നിവിടങ്ങളിലെ സബ് സെന്ററുകൾ, ആധുനിക ലബോറട്ടറി, ഇ സി ജി ഇതെല്ലാം നാടിനു ഒരു മുതൽക്കൂട്ടായിരുന്നു. അലോപ്പതി മാത്രമല്ല ഹോമിയോ, ആയുർവേദം തുടങ്ങിയവയിലൂടെയും മികച്ച സേവനം ആളുകളിലേക്കെത്തിക്കാൻ ഭരണസമിതിക്കായി.
മാലിന്യ സംസ്കരണത്തിൽ ഉത്തമ മാതൃകയായിരുന്നു തിരുവാണിയൂർ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ. നിരീക്ഷണ കാമറകൾ, ബയോബിൻ വിതരണം, ബയോഗ്യാസ് പ്ലാന്റ്, എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തുടങ്ങിയവയ്ക്കു പുറമെ ടേക്ക് എ ബ്രേക്ക് പദ്ധതി (വഴി യാത്രികര്‍ക്കായി പാതയോരങ്ങളില്‍ ഒരുക്കിയ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ വിശ്രമകേന്ദ്രങ്ങൾ), ഇ-ഓട്ടോ തുടങ്ങിയവ ഒരു ഹരിത ടൗൺ എന്ന സ്വപ്നത്തിലേക്ക് പഞ്ചായത്തിനെ എത്തിച്ചു.
എൽ. പി സ്‌കൂളുകളിലേക്ക് 3.5 കോടിയും, അങ്കനവാടി മുതൽ പ്ലസ്‌ടു വരെയുള്ള കുട്ടികൾക്ക് പ്രഭാത ഭക്ഷണത്തിന് 2.5 കോടിയും ഉപയോഗപ്രദമാകുന്നരീതിയിൽ ഉപയോഗിക്കാനും കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഭിന്നശേഷി സൗഹൃദ പഞ്ചായത്തായി തിരുവാണിയൂരിനെ മാറ്റി ആവശ്യമായ കാര്യങ്ങൾ എത്തിച്ചുനൽകാൻ പഞ്ചായത്തിന് കഴിഞ്ഞു. യുവജനക്ഷേമം ഊട്ടിയുറപ്പിക്കുന്നതിനും അവരെ സാംസ്കാരികമായും സാമൂഹികമായും ഉയർത്തുന്നതിനുമായി നിരവധി പ്രവർത്തങ്ങളാണ് പഞ്ചായത്ത് നടപ്പിലാക്കിയത്. 18 വായനശാലകളുള്ള സംസ്ഥാനത്തെ രണ്ടാമത്തെ പഞ്ചായത്ത് കൂടിയാണ് തിരുവാണിയൂർ.
കൂടാതെ അടിസ്ഥാന ആവശ്യങ്ങളായ റോഡ്, പാലം, ലൈറ്റ് തുടങ്ങിയ പല വികസനങ്ങളും കൂടുതൽ ആർജവത്തോടെ മുന്നിൽനിന്ന് ചെയ്യാൻ ഭരണ സമിതിക്കായതും പ്രശംസാഹനീയമാണ്. മാത്രമല്ല കുടുംബശ്രീക്കായ് 4 കോടി 60 ലക്ഷം രൂപയുടെ പദ്ധതികൾ വളരെ ഫലവത്തായി നടപ്പാക്കാനും സാധിച്ചു.

